ആലപ്പുഴ: പഴയകാലത്തെ അർധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസെന്ന് ജി. സുധാകരൻ.
താൻ പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് സിപിഎം വിട്ട മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ സുധാകരൻ പറഞ്ഞു.
തനിക്ക് പാർലമെന്ററി മോഹമില്ല. പുന്നപ്രയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സിപിഎം മത്സരിക്കുന്നത്.
പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇപ്പോൾ വീണ്ടും മത്സരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽനിന്ന് എംഎൽഎ ആയി പോയവരിൽ നിയമസഭയിൽ ഒരു നല്ല പ്രസംഗം നടത്തിയവരാരുണ്ടെന്നും സുധാകരൻ ചോദിച്ചു.
അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്നാരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരം ഒരുനിലപാട് സ്വീകരിക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്നും തന്റെ അച്ഛന് വിളിച്ചവരുൾപ്പെടെ ലോക്കൽ കമ്മിറ്റിയിൽ തുടർന്ന പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയാണ് ഇലക്ഷൻ പ്രചരണം.
കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകിയതായും ആത്മാർഥമായി പ്രവർത്തിക്കുന്നതായും ജി.സുധാകരൻ പറഞ്ഞു. സിപിഎംബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം കാണാതായ തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.